പുതിയ തലമുറ
ഈ വാചാലത പിന്നീടുള്ള കവിതകളിൽ കുറഞ്ഞു് കവി വാഗ്മിത്വത്തിലേക്കു് ഉയരുന്നതു കാണാം. ക്രിസ്തുചരിതം പദ്യനാടകരൂപത്തിൽ എഴുതിയിട്ടുള്ളതാണു് ‘വിശ്വപ്രകാശം’. 53 രംഗങ്ങളായി വിഭജിച്ചുകൊണ്ടുള്ള പ്രതിപാദനമാണതിൽ. ഓരോ രംഗവും, കുട്ടികൾക്കുപോലും പാടിപ്പഠിക്കാവുന്ന വിധത്തിൽ സുലളിത ഗാനാത്മകമായ ദ്രാവിഡ വൃത്തങ്ങളിൽ വിരചിതവുമാണു്. പെസഹാദിവസം ദേവാലയത്തിലെ ജനത്തിരക്കിൽ ഉണ്ണിയേശുവെ കാണാതാകുന്നതും, മാതാപിതാക്കൾ യാത്രക്കാരോടു തങ്ങളുടെ കുഞ്ഞിനെപ്പറ്റി അന്വേഷിക്കുന്നതുമായ ഒരു ഭാഗം നോക്കുക:
“തീർത്ഥയാത്ര കഴിഞ്ഞു മടങ്ങും
മർത്ത്യരേയെൻ്റെ പുത്രനെക്കണ്ടോ?
തങ്കവർണ്ണവും താരണിക്കണ്ണും
തങ്കുമെന്നോമലുണ്ണിയെക്കണ്ടോ?”
“കണ്ടില്ല, കണ്ടില്ല, കണ്ടില്ലാ.”
”ബാലസൂര്യൻ്റെ കാന്തി വഴിഞ്ഞും.
ലോലവെൺപട്ടുവസ്ത്രമണിഞ്ഞും
പഞ്ചവർണ്ണക്കിളിമൊഴിതൂകി
സഞ്ചരിക്കും കുമാരനെക്കണ്ടോ?”
”കണ്ടില്ല, കണ്ടില്ല, കണ്ടില്ലാ….”
ഇതുപോലെ മനോജ്ഞമായ പല ഭാഗങ്ങളും ഉദ്ധരിക്കത്തക്കവയായുണ്ട്. വാസന, ഭാവന എന്നിവയാൽ അനുഗൃഹീതനായ ഈ യുവകവി കവനപഥത്തിൽ തുടർന്നു സഞ്ചരിക്കുന്നത് കൈരളിക്കാഹ്ലാദപ്രദമായിരിക്കും.
