പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

കവയിത്രിയുടെ കവനകലാപാടവവും വിവർത്തനചാതുര്യവും ഒന്നുപോലെ അതിൽ തെളിഞ്ഞുകാണാം. തുടക്കംതന്നെ ഇവിടെ എടുത്തു കാണിക്കാം:

മൂലം:
”ധർമ്മക്ഷേത്രേ കുരുക്ഷേത്രേ–സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ–കിമകുർവത സഞ്ജയ!”

വിവർത്തനം:

ധർമ്മക്ഷേത്രമാം കുരുക്ഷേത്രസംഗരഭുവി-
യമ്മഹാരണമാശിച്ചൊരുപോൽ സമ്മേളിച്ചു;
നമ്മുടെ സുതർ, പാണ്ഡുപുത്രരുമെന്തു ചെയ്തെ
ന്നുണ്മയിലുരചെയ്ക സഞ്ജയ! സവിസ്തരം.

ഇങ്ങനെ അർത്ഥഹാനി തീരെ സംഭവിക്കാതെയും, കലാഭംഗി ഒട്ടും കളഞ്ഞുകുളിക്കാതെയുമാണു്. തുടർന്നുള്ള വിവർത്തനങ്ങൾ കാണുന്നതു്. പാർവ്വതിഅമ്മ ഗീതാഞ്ജലിയും മുഴുവൻ തർജ്ജിമചെയ്തിട്ടുണ്ടെന്നറിയുന്നു * (കാഷായവസ്ത്രംധരിക്കാതെ ഒരു സന്യാസിനിയായി ജീവിതം നയിച്ചിരുന്ന പാർവ്വതിയമ്മ 1978-ൽ 73-ാമത്തെ വയസ്സിൽ നിര്യാതയായി).