കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
ബങ്കിംചന്ദ്രൻ്റെ കൃതികൾ
ദുർഗ്ഗേശനന്ദിനി: ആഖ്യായിക അല്ലെങ്കിൽ നോവൽ ആംഗല സാഹിത്യത്തിൽ നിന്നാണു് എല്ലാ ഭാരതീയ ഭാഷകളിലേക്കും കടന്നുവന്നിട്ടുള്ളതു്. ബങ്കാളിൽ ഈ പ്രസ്ഥാനത്തിൻ്റെ പ്രാരംഭകനും പരിപോഷകനുമാണ് ബങ്കിംചന്ദ്രചാറ്റർജി. അദ്ദേഹത്തിൻ്റെ നോവൽനിർമ്മിതിയോടുകൂടിയാണു് ബങ്കാളിൽ സാഹിതീയമായ ഒരു നവോത്ഥാനം ഉൽഘാടിതമായതു്. സ്വകൃതികളിൽക്കൂടി വാഗീയജീവിതത്തെ യഥാതഥമായും, ആദർശനിഷ്ഠമായും ചിത്രീകരിക്കുവാൻ അദ്ദേഹം ശ്രമിച്ചു. ആ ശ്രമം ബങ്കാളിൽ സാമൂഹ്യമായ ഒരു ചിന്താവിപ്ലവം സൃഷ്ടിക്കുവാൻ എല്ലാവിധത്തിലും പ്രേരണചെലുത്തുകയും ചെയ്തു. ബങ്കിം ചന്ദ്രൻ്റെ ആഖ്യായികകളിൽ ഒന്നാമത്തേതാണ് ദുർഗ്ഗേശനന്ദിനി. 1861-ലായിരുന്നു അതിൻ്റെ പുറപ്പാടു്. ബങ്കിംചന്ദ്രൻ ബങ്കാളിയിൽ എഴുതിയതു്’ ഇംഗ്ലീഷിൽ ഭാഷാന്തരപ്പെടുത്തിയതിൻ്റെ വിവർത്തനം ഏകദേശം നാലഞ്ചു ദശാബ്ദങ്ങൾക്കു മുമ്പുതന്നെ നമുക്കു ലഭിച്ചുകഴിഞ്ഞു. സി. എസ്സ്, സബ്രഹ്മണ്യൻപോറ്റി എം. എ യുടെ വിദഗ്ദ്ധ ഹസ്തമാണ് ആ കൃത്യം നിർവ്വഹിച്ചതു്. മലയാള ഭാഷയിലെ നോവൽ വിവർത്തനങ്ങളിൽ ഇതുപോലെ നന്നായിട്ടുള്ള കൃതികൾ അധികമില്ലെന്നാണു അനുവാചകന്മാരുടെ പൊതുവെയുള്ള അഭിപ്രായം. ഒരു തർജ്ജമയാണിതെന്നു സാധാരണന്മാർ മനസ്സിലാക്കുകയില്ല. അത്രത്തോളം ചേതോഹരമായ ഒരു രീതിയാണ് ദുർഗ്ഗേശനന്ദിനിയുടെ വിവർത്തനത്തിൽ പോറ്റി സ്വികരിച്ചിട്ടുള്ളത്. നായികയായ തിലോത്തമയെ വർണ്ണിക്കുന്ന ഭാഗം, എത്ര കണ്ടു മോഹനമായിരിക്കുന്നുവെന്നു് ആ ഭാഗം വായിച്ചുതന്നെ അറിയേണ്ടതാണു്. ജഗത്സിംഹകുമാരൻ, വിമല, അയിഷ, ഗജപതി വിദ്യാദിഗ്ഗജൻ മുതലായ കഥാപാത്രങ്ങളെ ദുർശ്ശേശനന്ദിനി വായിക്കുന്ന ഒരാൾക്ക് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റിയുടെ പേർ പ്രസ്തുത വിർവത്തനം ഒന്നുകൊണ്ടു തന്നെ നോവൽ സാഹിത്യത്തിൽ സുപ്രതിഷ്ഠിതമായിത്തീർന്നിട്ടുണ്ട്.
